Friday, January 27, 2012

ചന്ദനത്തിരികളില്‍ ചിലന്തി


കൂട്ടിപ്പിടിച്ചു കുത്തിയ,
കത്തുന്ന ചന്ദനത്തിരികളില്‍
ചിലന്തി.

രക്ഷപ്പെടാനതു
മുകളിലേക്കാണു കയറുന്നത്.

കത്തുന്ന തിരിയറ്റത്തു മുട്ടി,
ഒന്നില്‍ നിന്നു ചാടി മറ്റേതില്‍
മുകളിലേക്കു ചെല്ലുമ്പോള്‍,
വീണ്ടും തിരിയറ്റത്തു മുട്ടി,
അടുത്തതിലേക്ക്..

അതിനു താഴെയിറങ്ങി
രക്ഷപ്പെടാനറിയില്ല!

ഞാന്‍,
മകളുടെ ശവക്കല്ലറയില്‍
പ്രാര്‍ത്ഥിക്കുകയായിരുന്നു.

Friday, January 13, 2012

എന്നെ പ്രണയം ബാധിച്ചിരിക്കുന്നു



വേഗതയോടെ,
പരസ്പരം പുണർന്നു വളരുന്ന
രണ്ടു വള്ളിച്ചെടികൾ പോലെ
ഞങ്ങൾ തഴയ്ക്കുകയാണ്..

എനിക്കു കവിത വായിച്ചിട്ടു മനസ്സിലാവുന്നില്ല!

മുലകളിൽ പാലിറ്റുന്ന വഴിപ്പട്ടിയെ
കെട്ടിപ്പിടിച്ചുമ്മ വയ്ക്കാൻ തോന്നുന്നു.
കയ്യിലിരുന്ന ഐസ്ക്രീമും സമോസയും
അവളെ തീറ്റി, നന്ദിയുള്ളവളാക്കി.

ഒരു ചുഴലിയിൽ ഞാനും അവനും
ഒന്നു ചേർന്നുയർന്നു
പിണഞ്ഞു പിരിയുകയാണ്..

തണുപ്പിൽ, കമ്പളത്തിനടിയിൽ
ഞാനുറങ്ങുന്നില്ല.
പതിവുപോലെയല്ല എന്റെ വേദന
വഴിയോരക്കാരെ ഓർത്തു നോവല്ല
പകരം, രാത്രി ഞാനിറങ്ങുന്നു
എന്റെ കമ്പളം കീറിപ്പിടിച്ച്
രണ്ടാത്മാക്കളെ ഞാൻ പുതപ്പിക്കുന്നു.

എനിക്കു തണുക്കുന്നില്ല-
ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
എന്നെ പ്രണയം ബാധിച്ചിരിക്കുന്നു!