Saturday, July 17, 2010

ഭഗവാന്റെ ഡെമോകൾ

.
പാർവ്വതീദേവിയും ശ്രീമഹാദേവനും
പണ്ടൊരു നാളിൽ വാഗ്വാദമായ്!
ദുഃഖകാഠിന്യത്തിൽ മുമ്പനേതെന്നതിൽ
രണ്ടുപേരും നീണ്ട തർക്കത്തിലായ്!

ശ്രീപാർവ്വതി, പുത്രദുഃഖമാണെന്നതും
അല്ലാ, വിശപ്പെന്നു ശ്രീനീലകണ്ഠനും
പുത്രദുഃഖത്തിലും വലിയോരു ദുഃഖമോ
മർത്യജന്മത്തിനു തീവ്രവടുവായി?

അല്ലല്ലാ ദേവീ, വിശപ്പിന്നു മുമ്പിലായ്
ഒന്നുമേയില്ലയീ ദുഃഖനിഘണ്ടുവിൽ..
വാദമായ്, തീവ്രമാം വാതുവെപ്പുമായി
ഭഗവാനോ കാട്ടുന്നു ചിത്രം തെളിച്ചൊന്ന്.

വിധവയാമമ്മയ്ക്ക് മക്കൾ നാലഞ്ചുണ്ട്
ദാരിദ്ര്യം കോമരം തുള്ളുന്ന കാലത്തിൽ
മക്കൾ മരിക്കുന്നു ഒന്നൊന്നായങ്ങനെ
കേഴുന്നോരമ്മ, ജഡങ്ങൾക്കു കാവലും.

ജഠരാഗ്നി നീറ്റിയ കണ്ണിന്നു മുന്നിലായ്
പൂവൻപഴക്കുലയൊന്നു തെളിയുന്നു.
വിറയ്ക്കുന്ന ഗാത്രം ഉയരുന്നു മെല്ലെ
പഴക്കുലയുമെന്തോ മേലോട്ടുയരുന്നു.

ആഞ്ഞു പിടിച്ചൊരാ അഗ്നിക്കു മുമ്പിലായ്
ഒന്നാം പടി ഒന്നാം കുഞ്ഞിന്റെ ദേഹമായ്
ദേവി പാർവ്വതി ഞെട്ടിത്തെറിച്ചുപോയ്
എന്തോ പഴക്കുല വീണ്ടൂമുയരുന്നു...

ഒന്നിന്നു മേലെയായ് രണ്ടാം ദേഹവും,
അതിന്നു മുകളിലായ് മൂന്നാം ദേഹവും,
മൂന്നിന്നു മേലെയായ് നാലാം ദേഹവും,
അമ്മ ചവിട്ടി കയറുന്നൂ പഴത്തിനായ്!

ഭഗവാൻ പുഞ്ചിരിക്കുന്നു കൈലാസത്തിൽ
ശ്രീപാർവ്വതിക്കന്നു ഉൾമനം തകരുന്നു...

ഇന്നും ഡെമോകൾ തുടരുന്നു നീ ദേവാ..
ഒറീസ്സയിൽ, മദ്ധ്യപ്രദേശിൽ, ബീഹാറിതിൽ.

ധാന്യച്ചുവചൊല്ലി മണ്ണു തിന്നും മക്കൾ,
കണ്ണോക്കു വന്നിടാൻ കാക്കുന്നോരുണ്ണികൾ,
പെണ്മക്കളെ വിറ്റ് ആൺമക്കളെ പോറ്റും
മാതാപിതാക്കളും, നിന്റെ ഡെമോകളോ?

പ്രണയത്തെ പാടിപ്പുകഴ്ത്തിയ നാടിതിൽ,
ശ്രീകൃഷ്ണദേവനെ പൂജിക്കും വേദിയിൽ,
പെങ്ങളെ കൊല്ലാനായ് ഓണർകില്ലെന്നുള്ള
ആയുധം തേടുന്നു സോദരർ ഡൽഹിയിൽ..

ഭാര്യയ്ക്കു വേശ്യപ്പണി നൽകി മാനിച്ച്
ബിസിനസ്സു കൊയ്യുന്നിവിടെ പതിദേവർ
ബാലികമാരെ, ഭോഗിച്ച് ശേഷം നുറുക്കി
ഫ്രിഡ്ജിൽ വച്ചു പിന്നെ ഭക്ഷിക്കും രാക്ഷസർ..

ഗർഭിണി തന്നുടെ ഉദരം തുരന്നിട്ടു
ഗർഭത്തെ ശൂലത്തിൽ കുത്തിയെടുത്ത്,
കത്തുന്ന തീയിലെ നീളുന്ന കൈകളെ
സ്വർണ്ണവളയൂരി തിരികെ തള്ളീടുന്നു..

താഴോട്ടു ചാടുവാൻ വെമ്പുന്നഹൃത്തുമായ്
വാരിയെല്ലു തുറക്കുന്നൊരീ മണ്ണ്...
പ്രളയം, ഭൂകമ്പം!, എല്ലാം തുടച്ചിടാൻ
സഹിയാതെ കൈനീട്ടിപ്പോകുന്നോരമ്മ!

ഭഗവാനേ നിർത്തണേ നിന്റെ പരീക്ഷണം...
ദേവി നീ പോകല്ലേ.. വാദിച്ചീടാൻ വീണ്ടും!...
.

Saturday, July 10, 2010

അവൻ, എന്റെ പ്രിയതമൻ

.

എന്റെ കിനാവിന്റെ പരിച നെഞ്ചേറ്റി
വച്ചു മാറിയ ഹൃദയത്തിനു കൽമതിൽ കെട്ടിക്കാത്ത്,
കാലുവെന്ത നായുടെ അകമന്ത്രങ്ങൾക്കായി
ആയിരം ചെവികൾ ഒന്നിച്ചു തുറന്ന്,


വെണ്ണീറു പുരണ്ടോരു വ്രണങ്ങളിൽ
കണ്ണീരിന്റെ ഉപ്പുചേർത്തുണക്കി,
കണ്ണിലെഴുതിയ ദൈന്യത്തിന്റെ കരിമഷി
ചൂണ്ടുവിരലാൽ ഒപ്പിയെടുത്തവൻ,


അവനാഴത്തിൽ കാത്തിരുന്നൂതിയ ഉലയിൽ
മാണിക്യമായിന്നു ഞാൻ വിളഞ്ഞപ്പോൾ
എന്നിലെ നനഞ്ഞ മണ്ണിൽ
പ്രണയം പാകിയവൻ, എന്റെ പ്രിയതമൻ

.

Saturday, July 3, 2010

ഒറീസ്സയിൽ ഒരുണ്ണി

.

അച്ഛൻ മരിക്കാൻ കിടക്കുന്നു
അന്നം കണ്ടിട്ടിതേഴാംദിനം
അച്ഛൻ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടു-ദിനങ്ങൾ നീണ്ടു

വിശപ്പു നീരാളി ചുറ്റിക്കറങ്ങി
വയറൊട്ടി മുത്തശ്ശി വീണു പിന്നെ
ഉണ്ണി കാതോർത്തുകാത്തു നിന്നു
കണ്ണോക്കു വന്നു, ഒരുനേരമുണ്ടു.

വയറൊട്ടിത്തേങ്ങി കുഞ്ഞുവാവ
നിമിഷങ്ങളെണ്ണിത്തലകുനിച്ച്
ഉണ്ണി പരുങ്ങിപ്പതറി നിന്നു
വാവയുമിനി മരിക്കുമോ അമ്മേ?

ഉണ്ണി വേവുന്നു വാവയെയോർത്ത്
അമ്മയ്ക്കുള്ളു കിടുങ്ങി വിയർത്തു..
വാവയെപ്പോൾ.. മരിക്കുമമ്മേ?..
രണ്ടാം ചോദ്യവും നേർത്തു നിന്നു.

ഉണ്ണീ നീ പേടിച്ചിടല്ലേ മോനേ
വാവക്കൊന്നും വരില്ല കുഞ്ഞേ
ആവതില്ലാസ്വരം വിങ്ങിപ്പഴുത്തു
നിന്നിടത്തുനിന്നു തല കറങ്ങി..

ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”

.